Anil Panachooran Kavithakal Lyrics

Anil Panachooran Kavithakal Lyrics :- Anil Panachooran was an Indian lawyer, poet and lyricist, who worked in the Malayalam film industry.His last lyrics was for the movie “Within Seconds”.

Anil Panachooran Kavithakal Lyrics

Oru Mazha Peythenkhil – Anil Panachooran Kavithakal Lyrics

ഓരോ മഴ പെയ്തു തോരുമ്പോഴും
എന്റെ ഓര്‍മയില്‍ വേദനയാകുമാ
ഗദ്ഗദം..
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ശില പോല്‍ തറഞ്ഞു കിടന്നൊരെന്‍ ജീവിതം
യുഗ പൌരുഷത്തിന്റെ ചരണ സംസ്പര്‍ശത്താല്‍
തരളിതമാക്കിയ പ്രണയമേ..
നീയെനിക്കൊരു മുദ്രപോലുമേകാതെ
നഖം കൊണ്ടൊരു പോറല്‍,
ഒരു വെറും ദന്ത ക്ഷതം അല്ലെങ്കില്‍
ഓമനിക്കാനൊരു മുറിവെങ്കിലും
പകര്‍ന്നേകാതെ മറയുന്നുവോ
എന്ന് പറഞ്ഞു തകര്ന്നു കിടപ്പവള്‍
പുണ്യ പുസ്തകത്തിലെ ശാപ
ശിലയാം അഹല്യയല്ലാ
എന്‍ കെടു സന്ജാരത്തിരുവില
തളിരുവിരിച്ച ശിലാതല്‍പ്പമാനവള്‍
ഉരുകിയൂറും ശിലാ സത്തായ്‌
ഒരുജ്വല തൃഷ്ണയായിപ്പോള്‍ വിതുമ്പുന്നു
വേഴാമ്പലായ് അവള്‍
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
പണ്ടു ഒരു വേനലില്‍ നീയാം സമുദ്രത്തില്‍
എത്തുമ്പോള്‍…
എന്റെ മിഴിയിലെ ഇരുണ്ട വരള്ച്ചയിലെക്ക്
നിന്റെ കണ്‍നീല ജലജ്വാല പടരുമ്പോള്‍
ചുണ്ട് കൊണ്ടെന്നെ അളന്നും
നിശ്വാസ ഗന്ധക പച്ച ഇറുത്തും
സര്‍പ്പ സന്ജാരമായ് എന്മെയ് പിണഞ്ഞു കിടന്നും
എന്‍ കാതിലൊരു മുഗ്ദ ഗദ്ഗതമായ് നീ മന്ത്രിച്ചു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
നിന്നിലെക്കെത്തുവാന്‍ ഉള്ളോരീ പാതയില്‍
തുള്ളും വെയിലിനെ പിന്നിലാക്കാന്‍
എത്ര നേരം, എന്ത് ദൂരം കടന്നു ഞാന്‍ എത്തുമ്പോള്‍
നിന്റെ കൂടാരം നിറഞ്ഞു പറക്കുന്ന മഞ്ഞില്‍
നിന്‍ രൂപം നിലാവെനിക്കോമലെ
എന്ന് പറഞ്ഞു ഞാന്‍ ഊര്‍ജ പ്രവാഹമായ് ലാവയായ്‌
പൊട്ടി ഒഴുകി തണുത്തു നിന്നില്‍ ചേര്ന്നു
കട്ട പിടിച്ചു കിടക്കുമ്പോള്‍
നിന്റെ നിതാന്തമായ മോഹം എന്നോട് നിന്‍
മൌനം മുറിഞ്ഞു വീഴുംപോല്‍ മൊഴിഞ്ഞു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ഓര്‍മയിലേക്ക് ചുരുങ്ങി ഞാന്‍ നഗ്നനായ്‌
ചുടയിലെയ്ക്ക് ചരിക്കുന്ന ജീവന്റെ ചക്രം ഒടിഞ്ഞു
കിതയ്ക്കും ശകടമായ്‌ ഇന്ധനം വാര്‍ന്നു കിടക്കുമ്പോള്‍
തന്‍ അംഗുലം കൊണ്ടു എന്‍ നിര്‍ലജ്ജ പൌരുഷം
തഴുകി തളര്ന്നവള്‍ ഉപ്പളം പോലെന്റെ
അരികില്‍ കിടന്നു ദാഹിക്കുന്നു വേനലായ്‌
ഒരു മഴ പെയ്തെങ്കില്‍… ഒരു മഴ പെയ്തെങ്കില്‍..
ഒരു മഴ പെയ്തെങ്കില്‍… ഒരു മഴ പെയ്തെങ്കില്‍…

Rakthasakshikal – Anil Panachooran Kavithakal Lyrics

ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം…ഉം..ലാൽ സലാം

മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ

ലാൽ സലാം ലാൽ സലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ

Pravasiyude Pattu – Anil Panachooran Kavithakal Lyrics

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
എന്റെ ബാല്യം ഞാനറിയാതെ പോന്നു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
എന്റെ ഗ്രാമം ഒരാല്‍ തണലിന്നും

പ്രേയസിയാക്കുവാന്‍ പ്രണയിച്ച പെണ്ണീന്റെ പൂമുഖം ഹൃദയത്തില്‍ കണ്ടു
ഒരു കൂരമ്പ് ഹൃദയത്തില്‍ കൊണ്ടു
വിരഹത്തിന്‍ വേപകു ഇറ്റിച്ച കണ്ണീര് കുതിരുന്ന കൂടാരം കണ്ടു
രാധ തേടുന്ന കണ്ണന്‍ ഞാനിന്നും

കിളിമര ചില്ലയില്‍ കുയിലിന്റെ നാദത്തില്‍ മുരളികയായെന്റെ ജന്മം
മനമുരുകി പാടുന്ന മുഗ്ദമാം സംഗീതശ്രുതിയായിട്ടൊഴുകും ഞാനെന്നും
ഇടകണ്ണു കടയുമ്പോള്‍ ഇരുളിഴ പാകുമ്പോള്‍ പൊരുളിനെ തേടാറുണ്ടെന്നും
അമ്മ പൊരുളാണെന്നറിയാറുണ്ടെന്നും

ഒടുവില്‍ ഞാനെത്തുമ്പോള്‍ പൊലിയുന്ന ദീപമായ് എന്നെ ഞാന്‍ നിന്നില്‍ കാണുന്നു
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
നഗ്നമാം മോതിര വിരലുകാണുമ്പോഴെന്‍ ഓര്‍മ്മകളെത്താറുണ്ടിന്നും
സപ്ത സ്മൃതികളണെല്ലാമതെന്നും

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും
ഗ്രാമം കരയും ഞാന്‍ തിരയുമാകുന്നു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും

Shanthivanam Thedi – Anil Panachooran Kavithakal Lyrics

പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍

വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
നാളെ വെട്ടുന്നറിവിന്‍ ഞെട്ടലും
കാതലിന്റെ കഥനഭാരവും
പാഠക രീതിനങ്ങള്‍ പാകുമീ
ശീതളതയിലലിഞ്ഞു ചേരുമ്പോള്‍
മരം അറിവിന്റെ ഉറവയാകുന്നു
മരണമാകുന്നു..
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
നാളെ വെട്ടുന്നറിവിന്‍ ഞെട്ടലും
കാതലിന്റെ കഥനഭാരവും
പാഠക രീതിനങ്ങള്‍ പാകുമീ
ശീതളതയിലലിഞ്ഞു ചേരുമ്പോള്‍
മരം അറിവിന്റെ ഉറവയാകുന്നു
മരണമാകുന്നു..

ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
മരണം മധുരമന്ത്രാക്ഷരം
മൌനം പോലെ മഹത്തരം
ദളിത ഹൃദയനിണ മൂറ്റുന്ന ജീവിത
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ദളിത ഹൃദയനിണ മൂറ്റുന്ന ജീവിത
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം

മരനിഴലിന്റെ മുറിവിലിറ്റുന്ന മഞ്ഞുതുള്ളിയോ
നയന തീര്‍ത്ഥമോ
മരനിഴലിന്റെ മുറിവിലിറ്റുന്ന മഞ്ഞുതുള്ളിയോ
നയന തീര്‍ത്ഥമോ
ഹരിത ജീവിതവ്യഥകള്‍
ആഴത്തിലലിഞ്ഞുചേരുന്ന സുഖനിശ്വാസമോ
ഹരിത ജീവിതവ്യഥകള്‍
ആഴത്തിലലിഞ്ഞുചേരുന്ന സുഖനിശ്വാസമോ
തുടലുപൊട്ടിച്ചു വരുന്ന ഭ്രാന്തമാം അലര്‍ച്ച
കാര്‍മുകിലരിച്ചിറങ്ങുന്നു
വിരലൊടിച്ചു ചമതയാ‍ക്കി
മോഹമൂലങ്ങള്‍ ചുട്ടടെക്കുന്നു
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ..

കാറ്റുപാറ്റികൊഴിച്ചെടുത്തൊരു
കാട്ടുപൂവിന്റെ സുഗന്ധലേപങ്ങള്‍
കാറ്റുപാറ്റികൊഴിച്ചെടുത്തൊരു
കാട്ടുപൂവിന്റെ സുഗന്ധലേപങ്ങള്‍
സ്വര്‍ണ്ണ രോമങ്ങള്‍ എഴുന്നരാവിന്റെ
മര്‍മ്മഭാഗത്ത് പാത്തു നില്‍ക്കുന്നു
സ്വര്‍ണ്ണ രോമങ്ങള്‍ എഴുന്നരാവിന്റെ
മര്‍മ്മഭാഗത്ത് പാത്തു നില്‍ക്കുന്നു
തോലുരിഞ്ഞിട്ട വിരിയില്‍ നമ്മളും നിഴലും
ശവരതിയുടെ തരി പെറുക്കുന്നു
തോലുരിഞ്ഞിട്ട വിരിയില്‍ നമ്മളും നിഴലും
ശവരതിയുടെ തരി പെറുക്കുന്നു
അരുത് വേഴ്ചകളിനിയും
നാളെ കടപുഴകേണ്ട തരു നിഴലുനാം
നാളെ കടപുഴകേണ്ട തരു നിഴലുനാം

നിത്യരോഗിയായ് തീര്‍ന്ന പകലിന്റെ
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
നിത്യരോഗിയായ് തീര്‍ന്ന പകലിന്റെ
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
മരനിഴലിനെ കൊലമരത്തിന്റെ
നിഴലായ് മാറ്റുന്നു..
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
മരനിഴലിനെ കൊലമരത്തിന്റെ
നിഴലായ് മാറ്റുന്നു..
ഉയിരുവേര്‍പ്പെട്ടൊരുടലുമായ്
കാലമകന്നുപോകുന്നു
ഉയിരുവേര്‍പ്പെട്ടൊരുടലുമായ്
കാലമകന്നുപോകുന്നു
ചിത്ത രോഗത്തിന്‍ സൌരയൂഥത്തില്‍
നിഴലിനോട് പടകളിച്ചു നാം
ഭ്രമണ വീഥിയില്‍ കുഴഞ്ഞു വീഴുമ്പോള്‍
ചിത്ത രോഗത്തിന്‍ സൌരയൂഥത്തില്‍
നിഴലിനോട് പടകളിച്ചു നാം
ഭ്രമണ വീഥിയില്‍ കുഴഞ്ഞു വീഴുമ്പോള്‍
വൈദ്യുതാഘാതമടിച്ചുകേറുന്ന തലവരകളില്‍
വഴിവിളക്കുകള്‍ മരിച്ചു നില്‍ക്കുന്നു
വൈദ്യുതാഘാതമടിച്ചുകേറുന്ന തലവരകളില്‍
വഴിവിളക്കുകള്‍ മരിച്ചു നില്‍ക്കുന്നു

പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍.

Chandrayanam – Anil Panachooran Kavithakal Lyrics

ഒരിയ്ക്കെലെഴുതി മായിച്ച കവിതയും
നീയും നിന്റെ സാന്ദ്രമാം മൌനവും
ഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേ
കരളിലേയ്ക്കെത്തി നോക്കുന്നു..
എന്റെ കരളിലേയ്ക്കെത്തി നോക്കുന്നു

പണ്ടു ഞാന്‍ കീറിക്കളഞ്ഞ
തുണ്ടുകടലാസ്സിലെഴുതിയ
പ്രണയാനുഭൂതിയ്ക്ക്
ചിറക് മുളയ്ക്കുന്നു വീണ്ടും

വാക്കിന്റെ ലഹരിയില്‍ മനമാഴ്ന്നിറങ്ങവേ
വാനോളമെത്തി തിരിച്ചി നീന്തും
ഇണക്കിളികളുടെ നൊമ്പരം പാട്ടായൊഴുകവേ
കണ്‍കുടം ചോരുന്ന കണികയില്‍ വിണ്ണീന്റെ
വെണ്‍നിലാവിന്‍ വളപൊട്ട് തിളങ്ങുന്നു

വര്‍ണ്ണങ്ങള്‍ പെയ്തുമാ‍യുന്ന മേഘങ്ങളെ വന്നാലും
വന്നെന്റെ ചിറകായ് മുളച്ച് പറന്നാലും
കുന്നിക്കുരുവിന്റെ കണ്ണെഴുതും ബാല്യകാലമായ്
വാനിലെ തങ്കപ്പിറകണ്ട് കൈതൊഴും കാലമായ്
കാറ്റുമൂളും ഈറന്‍ സന്ധ്യയ്ക്ക് രാഗമായ് വന്നാലും
വന്നെന്നെ ചാമരം വീശിയുറക്കിയാലും

അസ്ഥിത്വമില്ലാത്ത വാസരം പങ്കിടാന്‍
രാവിന്‍ അസ്ഥിമാടത്തില്‍ നാം ഒരുമിച്ചു കൂടിയോര്‍
എന്റെ ശുക്ലപക്ഷത്തില്‍ നീ പുഞ്ചിരി കൊണ്ടതും
പിന്നെ കൃഷ്ണപക്ഷത്തിലെ കണ്ണീര്‍ കുടിച്ചെന്റെ
ശിഷ്ടം എരിച്ചു ഞാന്‍ നൊമ്പരം കൊണ്ടതും
നഷ്ടപ്പെടുത്തി ഞാന്‍ എന്നെയീ ജീവിത-
കഷ്ടതുരുത്തില്‍ ഇന്നു ഞാന്‍ ഒറ്റയ്ക്കിരിയ്ക്കവേ
എത്രയോ തിങ്കള്‍ കിനാക്കളും, പ്രേമത്തിന്‍-
കുങ്കുമപൂക്കളും പൂത്ത് കൊഴിഞ്ഞുവോ

കൊത്തിയുടച്ചന്ന് പൂന്നിലാവിന്‍ കിണ്ണം
കത്തിയെരിയുന്ന തീച്ചുണ്ടു കൊണ്ടു നീ
പൊട്ടിതകര്‍ന്ന പളുങ്കുപാത്രങ്ങള്‍
ചില്ലിട്ട് സൂക്ഷിപ്പൂ കരളലമാരയില്‍

അസ്ഥിത്വമില്ലാത്ത ചിന്തയും
അസ്വസ്ഥ രാത്രിയെ പെറ്റിടും കാലവും
യാഗാശ്വമോടുന്നോരാകാശയാനവും
കോലങ്ങള്‍ തുള്ളിയുറയുന്ന സ്വപ്നവും
പാടി തളരുന്ന രാപ്പാടിയും
എഴുതി തീരാത്ത കവിതകളും
ഞാനും ചാന്ദ്രായനം തുടരുന്നു

ഒരിയ്ക്കെലെഴുതി മായിച്ച കവിതയും
നീയും നിന്റെ സാന്ദ്രമാം മൌനവും
ഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേ
കരളിലേയ്ക്കെത്തി നോക്കുന്നു..
എന്റെ കരളിലേയ്ക്കെത്തി നോക്കുന്നു

Kaavadikkaran – Anil Panachooran Kavithakal Lyrics

തരുമോ നീ കാവടിക്കാരാ
നിന്റെ കാവടിയിൽ നിന്നൊരു ചില്ല
ഒരു മയിൽ പീലിക്കിടാവ്
കുഞ്ഞാശതൻ നേരിയ തുമ്പ്
ചോദിച്ച് നിന്നെന്റെ ബാല്ല്യം
അന്ന് കിട്ടാതെ തേങ്ങിക്കരഞ്ഞു
കേണുമയങ്ങുമെൻ കൺപീലിയിൽ
എന്റെ നല്ലമ്മ മുത്തം ചുരന്നു
മുത്തും പവിഴവും കണ്ടു സ്വപ്ന-
ത്തിൻ അത്താഴ സൽക്കാരം കൊണ്ടു
മയിൽ നിന്നാടുന്നത് കണ്ടു
കുയിലിന്റെ പഞ്ചമം കേട്ടു

Anaadhan – Anil Panachooran Kavithakal Lyrics

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു

തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി…
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി…

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല –
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
അമ്മയുടെ നോവാറായില്ല –
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി

രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..

ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം

Parvathy – Anil Panachooran Kavithakal Lyrics

ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..

പാര്‍വതി.. നീ പിറന്നതെന്‍ പ്രാണനില്‍
പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍..

പൂങ്കിനാവിന്റെ പൂ നുള്ളി നുള്ളി നീ..
താര നിശയിലൂടൂറും നിലാവിന്റെ
നീല നൂലില്‍ കൊരുത്തും..
എന്‍റെ നേര്‍ പകുതി പകുത്തും..
ഇടാന്‍ നെഞ്ചിലെ കടും തുടിയില്‍
താള പ്രപഞ്ചം പടച്ചും..
എന്‍റെ താപസ വേനലില്‍ ഹിമ ബിന്ദു
വര്‍ഷിച്ചു.. ഉഷാരാര്‍ദ്ര നന്ദിനി..

ഒരു മുലയില്‍ മധുര സംഗീതം…
ഇണ മുലയില്‍ അമൃതം ചുരത്തുന്ന കാവ്യം..
നീ ചിരി തൂകി നില്‍ക്കുന്ന ഹൃദയം പവിത്രം..
അവനറിവ് സൃഷ്ടി സ്ഥിതി ലയ ചരിത്രം..

പാര്‍വതി.. നീ നിറഞ്ഞെന്റെ പാനയില്‍..
സോമയായ്‌.. സുരരാഗ സമൃദ്ധിയായ്..
രാജാസാരതി ക്രീഡാനുഭൂതി തന്‍
രത്ന സിംഹാസനത്തിലെ രാജ്ഞിയായ്..
മൂല പ്രകൃതിയായ്‌.. എന്‍ ലിംഗ സ്പന്ദങ്ങള്‍
മൂലോകമാക്കുന്ന ദിവ്യ പ്രതിഭയായ്‌..
ഈ നാടകത്തിലെ നായികാ താരമായ്‌..
എന്‍ കാമനയിലെ സൌന്ദര്യ ലഹരിയായ്‌..
വന്നണഞ്ഞു നീ ഹിമശൈല നന്ദിനി..

ഓര്‍മ്മകളുറഞ്ഞു തുള്ളുന്നു..
ഒരു യാഗശാലയെരിയുന്നു..
അത്മാവിലഗ്നി വര്‍ഷിച്ചു പണ്ട്
നീ ദക്ഷന്റെ മകളായിരുന്നു..

പാര്‍വതീ…നീ മറഞ്ഞതെന്‍ ജീവനെ..
അഗ്നി അഞ്ചിലും ഇട്ടു പൊള്ളിക്കുവാന്‍..
പൊന്‍ തിടംബായ്‌ എഴുന്നള്ളി വന്നു നീ..
പോര്‍വിളിയ്ക്കുന്നോരാസുര ദുര്‍ഗ്ഗങ്ങള്‍
തച്ചുടയ്ക്കും ചിലംബൊലി നാദമായ്‌..
ആ മന്ത്രണത്തിലലിയുന്ന ഹൃദയമായ്‌..
ആരുമില്ലാത്തവര്‍ക്കമ്മയായ് ഉമ്മയായ്‌..
എന്‍റെ ജീവിതം പങ്കിടാന്‍ വന്നിടും
പൂങ്കനിവിന്റെ പാല്‍ക്കിണ്ണമാണ് നീ..

നീലജാലകത്തിന്റെ കമ്പളം നീക്കി..
വെണ്‍മുകിലിന്റെ കൂനകള്‍ പോക്കി..
എത്തി നോക്കുന്നു നീ ഉഷ സന്ധ്യയായ്..
സത്വചിത്താനന്ദ സര്‍വാദി സാരമായ്‌..

പാര്‍വതീ നീ പുകഞ്ഞെന്റെ മേനിയില്‍
അഷ്ടഗന്ധ സുഗന്ധം പരത്തുന്നു..
പത്തു ദിക്കും നിറഞ്ഞു കുമിഞ്ഞിടും
പദ്മനാഭപുരം കത്തുമാ വിഷം
ലോക രക്ഷാര്‍ത്ഥം ആഹരിചീടവേ..
എന്‍ കഴുത്തില്‍ പിടിച്ചു മുറുക്കി നീ..
നീലവാനൊളിയെകുന്നു ജീവന്റെ തീ
തിരിച്ചെകി യൌവനം നല്‍കുന്നു..

പാര്‍വതീ.. നീ കിനിഞ്ഞെന്‍ കുടന്നയില്‍..
ഗംഗയായ്.. ഭൂത ശീതള സ്പര്‍ശമായ്‌..
കാമനെ ചുട്ട കണ്ണ് നിന്‍ കണ്ണേറി
കൊണ്ട് മഞ്ഞിന്റെ താഴ്വരയാകുന്നു..
താമര തണ്ട് കണ്ടു ഞാന്‍ എന്നിലെ
ഹംസ മാര്‍ഗം തുറന്നു നീ തന്നുവോ..
കേസരത്തില്‍ ചവുട്ടി ചവുട്ടി ഞാന്‍
നിന്‍ വരാടകം ചുറ്റി നടക്കട്ടെ..
നിന്റെ ചിന്താമണി ഗ്രഹ വാതിലില്‍ എന്‍റെ
കാതല്‍ അലിഞ്ഞു ചേരുന്നിതാ..

നിന്‍റെ ദേഹം പ്രദക്ഷിണം ചെയ്തു ഞാന്‍
നിന്‍റെ മദ്ധ്യത്തമരട്ടെ..
താന്ത്രിക ചിത്രമായ്‌ അഞ്ചു വര്‍ണ്ണം ചുരത്തട്ടെ..
പിന്നെ നിന്‍റെ മന്ത്രമായ് മൌനം ഭുജിക്കട്ടെ..

പാര്‍വതീ.. ഞാന്‍ മറഞ്ഞു നിന്‍ മാദകത്താലിയില്‍..
നാദബിന്ദുവായ്‌ ആദി പരാഗമായ്..
പങ്കു ചേരുന്നു ഞാന്‍ നിന്‍ പകുതിയായ്..
ലോകമന്ഗുരുപ്പിക്കാനടക്കുവാന്‍..
ആദ്യ രാഗം തുളുമ്പി തുളുംബിയെന്‍..
ജീവ താളത്തിനുന്മാദമെകുന്നു..
നാഗമായ് ഞാന്‍ ഇഴഞ്ഞു കേറുന്നു നിന്‍
താരുടലില്‍ ഉഷാരര്‍ദ്ര നന്ദിനി..

ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..

Leave a Reply