Nandithayude kavithakal

Nandithayude kavithakal:-Nanditha was a poet from wayanad, kerala. Her poems were discovered after her death. It was found on her dairy.

Ente Janmadinam Enne Aswasthamaakkunnu – Nandithayude kavithakal

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ
നിന്റെ ചിന്തകൾ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കുവാൻ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ‍പായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു

Veendum Mounam Baakki – Nandithayude kavithakal

കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നു
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,
നിശ്ചലമാകുന്നു

വീണ്ടും മൗനം ബാക്കി

ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ
കണ്ണുനീര്‌ കൊണ്ട് കഴുകി
ചുണ്ടുകൾകൊണ്ട് ഒപ്പുന്നതാര്‌?
യോഹന്നാന്റെ ശിരസ്സിനുവേണ്ടി ഉറഞ്ഞുതുള്ളുന്നതും
അവളല്ലയോ?
അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്
നേർത്ത തേങ്ങലായ്
കാതുകളിൽ ചിലമ്പുന്നു

കൽക്കിക്കു ശേഷം
ഇനിയാരെന്നറിയാതെ, കാത്തിരിക്കാതെ
ലോകം തളർന്നുറങ്ങിക്കഴിഞ്ഞു
നിശബ്ദം, ആരുടേയും ഉറക്കം കെടൂത്താതെ
ഇനി ദൈവ്വപുത്രനെത്തുമെന്നോർത്ത്
സ്വപ്നങ്ങളെ മാടി വിളിക്കുമ്പോഴും
ഞാനുറങ്ങാതെ കാത്തിരിക്കാം.
നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമ്മയുമായി
വേനലുകളുടേയും വർഷങ്ങളുടേയും കണക്കെടുക്കാതെ
ഇനിയെത്തുന്നത് ദൈവ്വപുത്രനാവുമന്ന് വെറുതെ ആശിച്ച്
ഞാനുറങ്ങാതെ കാത്തിരിക്കാം

Kuttasammatham – Nandithayude kavithakal

മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു

നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.

തുമ്പികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍
സ്‌നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട് പറഞ്ഞു.

കാറ്റ് പൂക്കളോട് പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്‌നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?

ശൂന്യത സത്യമാണെന്നോ?
അരുത് എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്

കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക് തെറ്റുപറ്റി.

Ushnamaapinikaliloode Ozhukunna Raktham – Nandithayude kavithakal

തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്

എനിക്ക് ശ്വസിക്കാനൊരു തുളസിക്കതിരും
ഒരു പിടി കന്നിമണ്ണും തരിക.
ദാഹമകറ്റാന്‍ ഒരിറ്റ് ഗംഗാജലം
അടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്ന
ചിന്തകളെ പുതപ്പിക്കാന്‍
എനിക്ക് വേണ്ടതൊരു മഞ്ഞപ്പട്ട്.
തല വെട്ടിപ്പൊളിക്കാതെ
ഉറഞ്ഞു കൂടിയ രക്തം ഒഴുക്കിക്കളയാന്‍
നെറ്റിയില്‍ മഴമേഘങ്ങളില്‍ പൊതിഞ്ഞൊരു കൈത്തലം
എള്ളും എണ്ണയുമൊഴിച്ചെന്റെ ചിതയെരിയുമ്പോള്‍
അഗ്‌നി ആളിപ്പടരാന്‍, വീശിയറ്റിക്കുന്ന കാറ്റായ്
ജ്വലിക്കുന്നൊരു മനസ്സും.
കാറ്റും അഗ്‌നിയും ചേര്‍ന്നലിഞ്ഞ്
ഓരോ അണുവിലും പടര്‍ന്നു കയറട്ടെ.
ആ ജ്വാലയാണിന്നെന്റെ സ്വപ്നം.

Kaattu Aanjadikkunnu – Nandithayude kavithakal

ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേത്തുര്‍വച്ച
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍
നിന്റെ സ്‌നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണണ്
ഞാന്‍.. നീ മാത്രമാണെന്ന്..

Pankuvekkumbol – Nandithayude kavithakal

ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേർത്തുവച്ച
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍
നിന്റെ സ്‌നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണണ്
ഞാന്‍.. നീ മാത്രമാണെന്ന്.

Ente Vrundhavanam – Nandithayude kavithakal

ഇന്ന്
ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;
അതിന്റെ ഒരു കോണിലിരുന്ന്
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണന്നോ ?

രാത്രികളില്‍,
നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അന്തമായ അകലം
എങ്കിലും
നനുത്ത വിരലുകള്‍ കൊണ്ടു
നീയെന്റെയുള്ള് തൊട്ടുണര്‍ത്തുമ്പോള്‍
നിന്റെ അദൃശ്യമായ സാമീപ്യം
ഞാന്‍ അറിഞ്ഞിരുന്നു

Nee Chindhikkunnu – Nandithayude kavithakal

നിനക്കു കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ് മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.

Pinne Nee Mazhayaakuka – Nandithayude kavithakal

ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ
ഇരമ്പലിന് കാതോര്‍ക്കാം

Shirassuyarthaanaakathe – Nandithayude kavithakal

നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ

Naracha Kannulla Penkutti – Nandithayude kavithakal

നരച്ച കണ്ണുകളുള്ള പെൺകുട്ടി
സ്വപ്നം നട്ടു വിടർന്ന അരളിപ്പൂക്കൾ ഇറുത്തെടുത്ത്
അവൾ പൂപ്പാത്രമൊരുക്കി.
പൂക്കളടർന്നുണങ്ങിയ തണ്ടിന്‌
വിളർത്ത പൗർണ്ണമിയുടെ നിറം,
അവളുടെ കണ്ണുകൾക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളിൽ
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വർണ്ണ മത്സ്യങ്ങളെ നട്ടുവളർത്തി-
യവൾ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോർമ്മകളിൽ
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോർന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതിൽപ്പാളികൾക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുൽകാൻ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളിൽ
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വർണ്ണ മത്സ്യങ്ങൾ
പിടഞ്ഞു മരിക്കുന്നു.

വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവൾക്ക് കൂട്ട്

Leave a Reply